Kerala

‘സ്വകാര്യത ഭരണഘടനാപരമായ അവകാശം, എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്’: ഹൈക്കോടതി

സ്വകാര്യത ഭരണഘടനാപരമായ അവകാശമെന്ന് ഹൈക്കോടതി. സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച്.ഐ.വി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടഞ്ഞാണ് നിരീക്ഷണം. ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണ് ഇടപെടല്‍.

എച്ച്.ഐ.വി ബാധിതനായ മലപ്പുറം സ്വദേശിയാണ് കോടതിയെ സമീപിച്ചത്. സ്വകാര്യതയെന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാൽ സർക്കാർ സഹായങ്ങളുടെ പേരിലും ഇത്തരം വിവരങ്ങൾ പരസ്യപെടുത്തരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സർക്കാർ സഹായത്തിനുള്ള നിലവിലുള്ള ഉത്തരവിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട് ക്യത്യമായ നിർദേശമില്ല. പുതിയ മാർഗനിർദേശം സംബന്ധിച്ച് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശം നൽകി.

ഹർജിക്കാരന് ധനസഹായം നൽകാൻ നിർദേശിച്ച കോടതി ഹർജി അടുത്തമാസം മൂന്നിന് പരിഗണിക്കാൻ മാറ്റി. എച്ച്ഐവി ബാധിതർക്കുള്ള സഹായം ലഭ്യമാക്കണമെങ്കിൽ ജില്ലാ കലക്ടർമാർക്ക് അപേക്ഷ നൽകണം. അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റും മേൽവിലാസവുമടക്കമുള്ള വിവരങ്ങൾ കൈമാറണം. ഇതിനെതിരെയാണ് മലപ്പുറം സ്വദേശി കോടതിയെ സമീപിച്ചത്.