Kerala Latest news

‘ആഭ്യന്തരവകുപ്പ് ഗൂഢസംഘത്തിന്റെ കയ്യിലെന്ന് വി.ഡി സതീശൻ’; അങ്ങനെ പറയുന്നത് ഒരു പ്രത്യേക മാനസികനിലെയെന്ന് മുഖ്യമന്ത്രി

ആഭ്യന്തരവകുപ്പ് ഗൂഢസംഘത്തിന്റെ കയ്യിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ. പൊലീസിനെ വിമർശിച്ച പ്രതിപക്ഷ നേതാവ്, ഇത്രയധികം കുറ്റകൃത്യങ്ങൾ വർധിച്ച കാലം മുൻപുണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തി. എന്നാൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പോലീസ് സ്റ്റേഷനുകള്‍ മുഖേന നടത്തുന്നുണ്ട്. അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും അവരുടെ രജിസ്‌ട്രേഷനുമായി തൊഴില്‍ വകുപ്പ് ‘അതിഥി’ പോര്‍ട്ടല്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. പൊലീസ് വളരെ കാര്യക്ഷമമായാണ് ഇടപെടുന്നത്. പൊലീസിനെ ഗൂഢസംഘം നിയന്ത്രിക്കുന്നുവെന്ന ആരോപണം മനോനിലയുടെ പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമർശിക്കുന്നവരുടെയെല്ലാം മനോനിലയെ കുറ്റപ്പെടുത്തുന്ന മനോനിലയാണ് പരിശോധിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരിച്ചടിച്ചു.

അതേസമയം ആലുവയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നിഷേധിച്ചു. പൊലീസിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ആലുവ എംഎൽഎ അൻവർ സാദത്താണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവായെന്ന് അൻവർ സാദത്ത് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വളരെ ലാഘവത്തോടെയാണ് വിഷയത്തെ കാണുന്നത്. ക്രൈം നടക്കുന്നതിന് മുൻപ് തടയാൻ പൊലീസിന് സാധിക്കണം. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന പൊലീസ് ജനങ്ങൾക്ക് സുരക്ഷ നൽകുന്നില്ല. അയൽക്കാരന്റെ ജാഗ്രത കൊണ്ട് മാത്രമാണ് ആലുവയിലെ കുട്ടി രക്ഷപ്പെട്ടത്. പൊലീസ് പട്രോളിങ് കാര്യക്ഷമമല്ല. ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.