Kerala

ഷവര്‍മ മാര്‍ഗ നിര്‍ദേശം പ്രാബല്യത്തില്‍; ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

ഷവര്‍മ മാര്‍ഗ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വന്നു. ഓണക്കാലത്ത് പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും. ഷവര്‍മ തയാറാക്കാന്‍ ലൈസന്‍സ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.

തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവര്‍മ തയാറാക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവര്‍മയില്‍ ഉപയോഗിക്കരുത്. പാഴ്സലില്‍ തിയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം.

പാചകക്കാരനും വിതരണക്കാരനും മെഡിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാര്‍ ഫുഡ്സേഫ്റ്റി ട്രെയിനിംഗും സര്‍ട്ടിഫിക്കേഷനും നേടിയിരിക്കണം. എഫ്എസ്എസ്എഐ അംഗീകൃത വിതരണക്കാരില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാവൂ. പച്ചക്കറി ഉപയോഗിക്കുന്നതിനും കടുത്ത നിബന്ധനയുണ്ട്.