India Kerala

സ്വപ്ന സുരേഷിനെതിരെ കേസുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു

സ്വപ്ന സുരേഷിനെതിരെ കേസുള്ള കാര്യം ഇന്‍റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. വ്യാജ രേഖ കേസിലെ പ്രതി ഐടി വകുപ്പിലുണ്ടെന്ന് മെയ് മാസത്തിലാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതി ഉന്നതരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇന്‍റലിജന്‍സ് സൂചന നല്‍കിയിരുന്നു.

അതേസമയം എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകിയ കേസില്‍ സ്വപ്നയ്ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകിയതിന്‍റെ പിന്നിൽ സ്വപ്നയെന്നാണ് അനുമാനം. സ്വപ്ന പിടിക്കപ്പെട്ടാൽ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ചും അപേക്ഷ നൽകും.

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിലെന്നാണ് റിമാന്‍ഡ് റിപോർട്ട് . യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത് ഫാസില്‍ എന്നയാളെണെന്ന് കസ്റ്റംസ് വ്യക്തമാക്കി. കാർഗോ ക്ളിയറൻസിനുള്ള പണം നൽകിയത് സരിത്താണെന്നും കാർഗോ ബുക്ക് ചെയ്തതും ഫാസിൽ ആണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.