Kerala

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമം; ദിലീപിനെ ചോദ്യം ചെയ്യും

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാകും ചോദ്യം ചെയ്യൽ. സംവിധായകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞ മൂന്ന് പേരുടെ ശബ്ദ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കും. അതിനിടെ നടിയെ ആക്രമിച്ച കേസിൽ എട്ട് സാക്ഷികളെ വിസ്തരിക്കാൻ അനുമതി ലഭിച്ചു.

ഇതിനിടെ നടിയെ അക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വിപുലപ്പെടുത്തി. ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞ മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.കേസിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നീക്കങ്ങൾ നടത്താവുവെന്ന നിർദേശമാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നൽകിയിട്ടുള്ളത്. ഇതു സംബന്ധിച്ച കേസുകൾ വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ധൃതി പിടിച്ചുള്ള നീക്കങ്ങൾ വേണ്ടെന്ന നിർദേശവും ക്രൈംബ്രാഞ്ചിന് നൽകിയെന്നാണ് വിവരം.

അതേസമയം കേസിലെ വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ വീട്ടിലിരുന്ന് വിഐപി ഒരു മന്ത്രിയെ വിളിച്ചിരുന്നു. അന്വേഷണ സംഘത്തെ സ്വാധീനിക്കാനും വിഐപി ശ്രമിച്ചിരുന്നുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.