Kerala

ഡിജിറ്റൽ സർവേ: ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കില്‍ ഇനി ഭൂമി സർക്കാരിന്‍റേതാകും

സംസ്ഥാനത്തെ ഡിജിറ്റൽ സർവേ പൂർത്തിയാകുമ്പോൾ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയാത്ത ഭൂമി മുഴുവൻ സർക്കാരിന്‍റേതായി മാറുമെന്ന് റവന്യുമന്ത്രി കെ രാജൻ. അനധികൃത ഭൂമി കയ്യേറ്റങ്ങൾ കൃത്യമായി നിർണയിക്കാൻ സമഗ്ര ഡിജിറ്റൽ സർവേ കൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സർവേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ അത്യാധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് റീ സർവേ നടക്കുക. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കുന്നത്തോടെ അന്യാധീനപ്പെട്ട സർക്കാർ ഭൂമി വൻതോതിൽ തിരിച്ചു പിടിക്കാനാകുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഹാരിസൺ മലയാളം ഉൾപ്പെടെ വൻകിട കയ്യേറ്റങ്ങൾ കൃത്യമായി നിർണയിക്കാനുള്ള സമ്പൂർണമായ സർവേയാണ് ഉദ്ദേശിക്കുന്നത്. മൂന്ന് വർഷവും മാസവും കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന സർവേ പൂർത്തിയാകുമ്പോൾ കേരളത്തിലെ ഭൂമി സംബന്ധിച്ച കണക്ക് സർക്കാരിന് ലഭിക്കും.

സംസ്ഥാനത്തെ 1550 വില്ലേജുകളിൽ സമഗ്ര ഡിജിറ്റൽ സർവേ നടത്താനുള്ള പദ്ധതിക്ക് സർക്കാർ അനുമതി നൽകി. സർവേ മാപ്പിങ് പൂർണ്ണമാകുന്നതോടെ വില്ലേജ് രജിസ്ട്രേഷൻ ഭൂസർവേ വകുപ്പുകളുടെ രേഖകൾ വിവരസാങ്കേതികവിദ്യാ സഹായത്തോടെ സംയോജിപ്പിക്കും. പുഴകളും ജലാശയങ്ങളും കുന്നുകളും ഉൾപ്പെടെ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂപ്രദേശങ്ങൾ നിർണയിക്കാൻ ആകുന്നത് വഴി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കൂടി സർവേ പ്രയോജനപ്പെടും.