Kerala

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് പേരാമ്പ്രയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും

വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാൽ കേസ് അവിടേക്ക് കൈമാറാൻ വടകര റൂറൽ പൊലീസ് തീരുമാനിക്കുകയായിരുന്നു. 

മനസാക്ഷിയെ ഞെട്ടിച്ച പീഡന വിവരമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച പുറത്ത് വന്നത്.കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടി ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് വീട് വിട്ട് ഇറങ്ങിയത്. കാണാതായതിനെ തുടർന്ന് കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് അന്ന് തന്നെ കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കാസർകോട് റെയിൽവേ സ്‌റേഷനിൽ നിന്ന് കണ്ടെത്തി. മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്.

വഴി തെറ്റി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിക്ക് സഹായം വാഗ്ദാനം ചെയ്ത് പ്രതികളായ പ്രജീഷും മുനീറും പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവർ സജീറും പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം തിരൂരിൽ ഇറക്കിവിട്ടു.ഇതിൽ മൂന്ന് പ്രതികളെ പേരാമ്പ്ര പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇനി ഒരാളെ കൂടി പിടികൂടാൻ ഉണ്ട്.ഈ സാഹചര്യത്തിൽ കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാൽ കേസ് അവിടേക്ക് കൈമാറാൻ വടകര റൂറൽ പൊലീസ് തീരുമാനിക്കുകയായിരുന്നു. പരപ്പനങ്ങാടി നെടുവാ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരാണ് അറസ്റ്റിലായത്.