Kerala

ജീവന് വേണ്ടി മല്ലിട്ട് ദേവുചന്ദന ആശുപത്രിയില്‍: അച്ഛന്‍ ആശുപത്രി മുറ്റത്ത് തൂങ്ങിമരിച്ച നിലയില്‍

ഉത്സവ പറമ്പിൽ നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു ദേവുചന്ദന. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് കുട്ടി എസ്.എ.റ്റി ആശുപത്രിയിൽ ചികിത്സയിലാണ്.

എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒൻപതു വയസുകാരി ദേവുചന്ദനയുടെ അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവാണ് മരിച്ചത്. ഉത്സവ പറമ്പിൽ നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിൽ

താരമായിരുന്നു ദേവുചന്ദന. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് കുട്ടി എസ്.എ.റ്റി ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എടി ആശുപത്രിക്ക് പിന്നില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ചന്ദ്രബാബുവിനെ കണ്ടെത്തിയത്.

ആലപ്പുഴ നൂറനാട് പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് സ്വയംമറന്ന് ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. അതിനിടെയാണ് തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന ഗുരുതരമായ രോഗം ദേവുവിന് പിടിപെട്ടത്. നൂറനാട് സിബിഎം എച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ് ഈ ഒന്‍പതുകാരി.

ചെണ്ടമേളത്തിനൊപ്പമുള്ള ചുവടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നതോടെ 2019 മേയില്‍ ഒരു ചാനലിലെ കോമഡി പരിപാടിയില്‍ ദേവുവിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഈ സന്തോഷം തീരുംമുന്‍പേയാണ് രോഗം ദേവുവിനെ കീഴ്‌പ്പെടുത്തിയത്.ആഴ്ചകള്‍ക്ക് മുന്‍പാണ് സ്ഥിതി ഗുരുതരമായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്നാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സാച്ചെലവ് താങ്ങാന്‍ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. ഏതാനും ദിവസത്തിനിടയില്‍ മരുന്നിന് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. ബന്ധുക്കളും നാട്ടിലെ സുമനസ്സുകളും സഹായിച്ചാണ് തുക നല്‍കിയത്. ഇപ്പോള്‍ കുട്ടിയുടെ ചികിത്സാ ചെലവിന് സുമനസ്സുകളുടെ സഹായം തേടി കനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.