Kerala

പാലക്കാട് മെഡിക്കൽ കോളേജ് ഭൂമിയിൽ നഗരസഭ മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കാൻ തീരുമാനം

പട്ടികജാതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് മെഡിക്കൽ കോളേജിന്റെ ഭൂമി പാലക്കാട് നഗരസഭക്ക് കക്കൂസ് മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കാൻ വിട്ടു നൽകാൻ സർക്കാർ തീരുമാനം. മെഡിക്കൽ കോളേജിന്റെ ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗിക്കരുതെന്ന വ്യവസ്ഥ മറികടന്നാണ് മന്ത്രിസഭ തീരുമാനം. ഇത് സംബന്ധിച്ച എസ്.സി – എസ്.ടി കമ്മീഷന്റെ റിപ്പോർട്ടും സർക്കാർ അവഗണിച്ചു. ദിനം പ്രതി 100 കിലോലിറ്റർ മനുഷ്യ വിസർജ്യം സംസ്ക്കരിക്കുന്ന പ്ലാന്റ് തുടങ്ങനാണ് പാലക്കാട് നഗരസഭയുടെ തീരുമാനിച്ചത്. ഇതിന് വേണ്ടി സ്ഥലം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിൽ നിന്ന് എതിർപ്പുയർന്നു. ഒടുവിൽ പട്ടികജാതി വകുപ്പിന് കീഴിലുള്ള മെഡിക്കൽ കോളേജിന്റെ 70 സെന്റ് ഭൂമി വിട്ടു നൽകാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. സെപ്റ്റേജ് ട്രീറ്റ്മെന്റ് പാന്റിന് നൂറു മീറ്റർ ചുറ്റളവിൽ മറ്റ് സ്ഥാപനങ്ങൾ പാടില്ലെന്നിരിക്കെയാണ് കോളജിന്റെ അമ്പതേക്കർ സ്ഥലത്ത് മനുഷ്യവിസർജ സംസ്കരണ പ്ലാൻറിന് സ്ഥലം അനുവദിച്ചത്. രാജ്യത്ത് പട്ടികജാതി വകുപ്പിന് കീഴിലെ ഏക മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ പോലും ബാധിക്കുമെന്ന് പട്ടികജാതി / പട്ടിക വർഗ്ഗ കമ്മീഷൻ കഴിഞ്ഞ വർഷം സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.

റവന്യൂ വകുപ്പ് എസ്.സി വകുപ്പിന് ഭൂമി കൈമാറുമ്പോൾ മെഡിക്കൽ കോളേജ് ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗിക്കരുതെന്ന് കരാർ ഉണ്ടാക്കിയിരുന്നു. ഇത് മറി കടന്നാന്ന് ബി.ജെ.പി ഭരിക്കുന്ന നഗരസഭക്ക് വേണ്ടി സർക്കാർ തീരുമാനം. നഴ്സിങ്ങ് കോളേജ്, ഡൻറ്റൽ കോളേജ്, ഫാർമസി കോളേജ് എന്നിവ നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമി ഇനിയും കണ്ടെത്തണമെന്നിരിക്കെയാണ് നിലവിലുള്ള ഭൂമി കക്കൂസ് മാലിന്യ പ്ലാന്റിനാകി കൈമാറുന്നത്.