Kerala

കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസ്; രണ്ട് പേർ കൂടി കസ്റ്റഡിയിൽ

കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ. കേസിലെ പ്രതി അർജുൻ ആയങ്കി, ടി. പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി എന്നിവർക്ക് സിം കാർഡ് എടുത്ത് നൽകിയതായി കരുതുന്ന രണ്ട് പേരാണ് കസ്റ്റഡിയിലായത്.

പാനൂർ സ്വദേശികളായ അജ്മൽ, സുഹൃത്ത് ആഷിഖ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പാനൂർ സ്വദേശിനി ഷക്കീനയുടെ മകനാണ് അജ്മൽ. ഷക്കീനയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അർജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് ഷക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് കണ്ടെത്തിയിരുന്നു.

കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുന്നത്. ഷാഫിയുടെ ചോദ്യംചെയ്യലിന് ശേഷമായിരിക്കും കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യുക. ഷാഫിയെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.