Kerala

കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ശിവശങ്കറെന്ന് കസ്റ്റംസ്

സ്വർണക്കടത്തിൽ ശിവശങ്കറിന്‍റെ പങ്കിൽ ശക്തമായ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള അടുപ്പം ശിവശങ്കർ ദുരുപയോഗം ചെയ്തെന്നും കസ്റ്റംസ്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി ശിവശങ്കർ ദുരുപയോഗം ചെയ്തുവെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുമായുള്ള അടുപ്പവും ശിവശങ്കർ ദുരുപയോഗം ചെയ്തു. കള്ളക്കടത്തിൽ കോൺസുലേറ്റ് ഉദ്യോസ്ഥരുടെ ബന്ധം ശിവശങ്കറിന് അറിയാമായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇക്കാര്യം സർക്കാറിനെ അറിയിക്കേണ്ടതായിരുന്നുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു

ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ല. കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ശിവശങ്കറെന്നും ജാമ്യാപേക്ഷയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കാൻസർ രോഗബാധ സംശയിക്കുന്നതിനാൽ ചികിത്സ തേടിയിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് എം. ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. ജയിലിൽ തുടരുന്നത് ആരോഗ്യ പ്രശ്നം ഗുരുതരമാക്കും. കഠിനമായ നടുവേദനയെ തുടർന്ന് ആയുർവേദ ചികിത്സയിലാണെന്നും ഹർജിയിൽ പറയുന്നു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.