Kerala

പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി; രതീഷിന്‍റെ മരണത്തിൽ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

മൻസൂർ വധക്കേസിലെ പ്രതി രതീഷിന്‍റെ മരണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ശ്രീരാഗ് ഉൾപ്പടെ രണ്ട് പ്രതികൾക്കൊപ്പമാണ് രതീഷ് ഒളിവിൽ കഴിഞ്ഞത്. പ്രതികൾ തമ്മിൽ സ്ഥലത്ത് വെച്ച് വാക്കു തർക്കമുണ്ടായെന്നും പൊലീസിന് സൂചന ലഭിച്ചു.

അതേസമയം കേസിൽ അന്വേഷണ സംഘം പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി . ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ഇന്ന് കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന്‍റെ ദൃക്സാക്ഷികളായ അയൽവാസികൾ പ്രാദേശിക ലീഗ് പ്രവർത്തകർ എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്.

സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പ്രതി ശ്രീരാഗിന്‍റെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. കേസ് ആദ്യം അന്വഷിച്ച സംഘം ശേഖരിച്ച വിവരങ്ങളും പുതിയ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ആദ്യ പ്രതിപ്പട്ടികയിലുള്ള ഏഴ് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ഇവർ കണ്ണൂർ, കോഴിക്കോട് ജില്ലാ അതിർത്തിയിലെ പാർട്ടി സ്വാധീന മേഖലകളിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. ഇതേ തുടർന്ന് പ്രദേശത്ത് പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.