Kerala

കയര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനങ്ങളില്‍ മാത്രമെന്ന് തൊഴിലാളികള്‍

സംസ്ഥാനത്ത് കയര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഉത്പാദനം കുറഞ്ഞതും നേരത്ത നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ കെട്ടികിടക്കുന്നതുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. ബജറ്റില്‍ കയര്‍മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതിനിടെ എഐടിയുസി പ്രത്യക്ഷ സമരവുമായി രംഗത്തെത്തി.

കയറ്റുമതി ഓര്‍ഡറുകളും ആനുകൂല്യങ്ങളും ഒക്കെ സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ മാത്രമാണെന്ന് മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ പറയുന്നു. സേവന വേതന വ്യവസ്ഥകളിലെ പ്രശ്‌നങ്ങളും ഉല്‍പ്പാദനത്തിനു അനുസരിച്ച് വിപണി കണ്ടെത്താന്‍ കഴിയാത്തതും മേഖലയെ തളര്‍ത്തി. കേരളത്തില്‍ അറുന്നൂറോളം കയര്‍പിരി സംഘങ്ങളാണ് ഉള്ളത്. ഇതില്‍ ചേര്‍ത്തല അമ്പലപ്പുഴ കാര്‍ത്തികപള്ളി താലൂക്കുകളില്‍ മാത്രം 335 എണ്ണമുണ്ട്. ഇവ ഉത്പാദിപ്പിക്കുന്ന കയര്‍ കെട്ടികിടക്കുകയാണെന്നും കയര്‍ ഫെഡിന് വിറ്റതും കെട്ടിക്കിടക്കുന്നുണ്ടെന്നും കയര്‍ തൊഴിലാളികള്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് കയര്‍ കിട്ടുന്നതിനാല്‍ വലിയ കയര്‍ കമ്പനികള്‍ ഇവിടെനിന്ന് വാങ്ങാത്തത് പ്രധാന കാരണം.

ചെറു സംഘങ്ങളില്‍ നിന്ന് കയര്‍ ഫെഡ് വാങ്ങിയ ഉല്‍പ്പന്നങ്ങളുടെ കോടിക്കണക്കിന് രൂപ കുടിശ്ശിക ഇനിയും കിട്ടാനുണ്ട്. കയര്‍ കോര്‍പ്പറേഷന്‍ കയര്‍ഫെഡ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയാണ് സ്ഥിതി വഷളാക്കിയത്. ബജറ്റില്‍ കയര്‍മേഖലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.