Kerala

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയുടെ മരണമാണ് അന്വേഷിക്കുന്നത്. ഇവർ മരിച്ചത് തലയ്ക്കടിയേറ്റെന്ന് സ്ഥിരീകരിച്ചു. നവംബർ 30 നാണ് മരണം നടന്നത്. കൊലപാതക സാധ്യത തളളാനാവില്ലെന്നാണ് ഫോറൻസികിന്റെ പ്രാഥമിക വിലയിരുത്തൽ. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

ഒരു മാസമായിട്ടും ദുരൂഹത നീങ്ങാത്തതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും രംഗത്തു വന്നിരുന്നു. സ്മിതാ കുമാരിയുടെ ശരീരത്തിലും നിരവധി പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

കൊല്ലം ശൂരനാട് തെക്ക് സ്വദേശിനിയായ സ്മിതാ കുമാരി(41)യെ വീട്ടിൽ വെച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പേരൂർക്കട ആശുപത്രിയിൽ എത്തിച്ചത്. വാര്‍ഡില്‍ ചികിത്സയിലായിരുന്ന സ്മിതാ കുമാരിയും മറ്റൊരു രോഗിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ഇവരെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റി. നവംബർ 27 ഞായറാഴ്ച്ച പുലർച്ചെയാണ് ആശുപത്രിയിൽ കൊണ്ടുവന്നത്.

ചൊവ്വാഴ്ച്ച വൈകിട്ടോടെ സെല്ലിൽ സ്മിത കുമാരിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. നേരത്തേ രണ്ട് തവണ സ്മിതാകുമാരിയെ പേരൂർക്കട ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്.