India Kerala

സി.പി.എമ്മിന് പുതിയ സെക്രട്ടറി; കോടിയേരി അവധിയെടുക്കുന്നു

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തെ അവധിയില്‍ പോകുന്നു. ഇതോടെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മറ്റൊരാളെ നിയമിക്കും. ചികിത്സയുടെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നത്. കോടിയേരിയുടെ അപേക്ഷയില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും.

കോടിയേരി ബാലകൃഷണന്‍ അവധി അപേക്ഷ നല്‍കിയതോടെ സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വന്നേക്കും. ചികിത്സയ്ക്ക് വേണ്ടി നേരത്തെ നല്‍കിയ അവധി അപേക്ഷ ആറ് മാസം നീട്ടാന്‍ കോടിയേരി ‌അനുമതി തേടിയ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തേക്ക് മറ്റ് പേരുകള്‍ പാര്‍ട്ടി പരിഗണിക്കുന്നത്.എംവി ഗോവിന്ദന്‍,എംഎ ബേബി അടക്കമുള്ള പേരുകള്‍ പരിഗണനയിലുണ്ട്.

ചികിത്സക്ക് വേണ്ടി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ അവധിയെടുത്തിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം തുടര്‍ ചികിത്സ വേണമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ നിന്നുള്ള അവധി നീട്ടാന്‍ കോടിയേരി തീരുമാനിച്ചിരിക്കുന്നത്. ആറ് മാസത്തേക്കുള്ള അവധിയാണ് കോടിയേരി പാര്‍ട്ടിയോട് ആവശ്യപ്പെടുന്നതെന്നാണ് വിവരം. വെള്ളിയാഴ്ച ചേരുന്ന സെക്രട്ടറിയേറ്റ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പുതിയ സെക്രട്ടറിയെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എന്നിവരുടെ പേരുകള്‍ സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വേഗത്തില്‍ തന്നെ ഉണ്ടായേക്കും. മന്ത്രിസഭയില്‍ നിന്നാണ് പുതിയ സെക്രട്ടറിയെ പരിഗണിക്കുന്നതെങ്കില്‍ മന്ത്രിസഭ പുന്സംഘടനയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. കോടിയേരി ചികിത്സാര്‍ഥയുള്ള അവധിയായത് കൊണ്ട് പാര്‍ട്ടിയുടെ ദൈനംദിനം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പാര്‍ട്ടി സെന്‍ററില്‍ നിന്നുള്ളയാള്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നഭിപ്രായവും സി.പി.എമ്മിനുള്ളിലുണ്ട്.