India Kerala

സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന്

ലോക്സഭ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും അതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. ചാലക്കുടി,കോട്ടയം,പൊന്നാനി, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും.

പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത പട്ടിക ഇന്ന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ പരിഗണനയിലേക്ക് വരും. മണ്ഡലം കമ്മിറ്റികള്‍ അംഗീകരിച്ച പട്ടികയ്ക്ക് മേല്‍ മറ്റ് ചര്‍ച്ചകളുണ്ടാകാന്‍ സാധ്യതയില്ല. സിറ്റിംങ് എം.പിമാരില്‍ പി. കരുണാകരനും ഇന്നസെന്റിനും ഒഴികെ ബാക്കി എല്ലാവരുടേയും സ്ഥാനാര്‍ത്ഥിത്വ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ചാലക്കുടിയില്‍ ഇന്നസെന്‍റിന് പകരം പി.രാജിവിനെയോ സാജു പോളിനെയോ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ സെക്രട്ടറിയേറ്റായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.കാസര്‍ഗോഡ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയേയും സംസ്ഥാനസെക്രട്ടറിയേറ്റ് ആയിരിക്കും തീരുമാനിക്കുക. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളുടെ കാര്യത്തിലും സംസ്ഥാനനേതൃത്വമായിരിക്കും അന്തിമതീരുമാനമെടുക്കുന്നത്. കോട്ടയത്തേക്ക് വാസവന്റെ പേരിനാണ് പ്രഥമപരിഗണന. വനിത സ്ഥാനാര്‍ത്ഥി വേണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചാല്‍ ഡോക്ടര്‍ സിന്ധുമോള്‍ ജേക്കബ് അവിടെ സ്ഥാനാര്‍ത്ഥിയാകും. ഒമ്പതാം തിയതി സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കണ്ണൂരില്‍ പി.കെ ശ്രീമതിയും വടകരയില്‍ പി.ജയരാജനും കോഴിക്കോട് എ. പ്രദീപ് കുമാറും മത്സരിക്കും. പാലക്കാട് എം.ബി രാജേഷ് , ആലത്തൂരില്‍ പി.കെ ബിജുവും ആറ്റിങ്ങളില്‍ എ.സമ്പത്തും ആലപ്പുഴയില്‍ എ.എം ആരിഫും പത്തനംതിട്ടയില്‍ വീണാ ജോര്‍ജും സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. എറണാകുളം പി രാജീവ് ,ഇടുക്കി ജോയ്സ് ജോര്‍ജ് ,കൊല്ലത്ത് കെ.എന്‍ ബാലഗോപാലുമായിരിക്കും മത്സരത്തിനിറങ്ങുന്നത്. രാവിലെ സെക്രട്ടറിയേറ്റ് തയ്യാറാക്കുന്ന പട്ടിക സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.