Kerala

കണ്ണൂരിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

കണ്ണൂർ തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പുന്നോൽ സ്വദേശി നിജിൽ ദാസിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് കൊലപാതക സംഘങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. കേസന്വേഷണ പുരോഗതിയും ജില്ലയിലെ ക്രമസമാധാന നിലയും വിലയിരുത്താൻ കണ്ണൂരിൽ ഉന്നത തല പൊലീസ് യോഗം പുരോഗമിക്കുകയാണ്. ഉത്തരമേഖലാ ഐജി അശോക് യാദവിൻ്റെ നേതൃത്വത്തിലാണ് യോഗം.

കസ്റ്റഡിയിലെടുത്ത നിജിൽ ദാസിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇതുവരെ നാല് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. നഗരസഭാ കൗൺസിലർ ലിജേഷ് ആണ് പ്രധാന ആസൂത്രകനെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ആക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് നാല് പേർക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിജേഷ് ബിജെപിയുടെ തലശേരി മണ്ഡലം പ്രസിഡന്റും, തലശേരി നഗരസഭയിലെ മഞ്ഞോളി ഡിവിഷനിലെ കൗൺസിലറുമാണ്. അതേസമയം, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരുടേയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ഇന്നലെ പുലർച്ചെയാണ് തലശേരിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. പുന്നോൽ കൂലോത്ത് ഭഗവതിക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും കയ്യാങ്കളിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.