Kerala

വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കുറവ്; മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുത്ത് സിപിഐഎം

എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി ആയതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുത്ത് സിപിഐഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകള്‍ നികത്തുക മാത്രമായിരിക്കും ഉണ്ടാവുക.

രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന പറഞ്ഞു കേട്ട അത്ര വിപുലമായേക്കില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം ആയിരിക്കും എംവി ഗോവിന്ദന്‍ രാജി നല്‍കുക. ഓണത്തിന് ശേഷം പുതിയ മന്ത്രിയെ തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറി യോഗം ചേരും. എം.വി.ഗോവിന്ദന്റെയും സജി ചെറിയാന്റെയും ഒഴിവുകള്‍ നികത്തുന്നതിനായിരിക്കും മുന്‍ഗണന.

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാകും പുനഃസംഘടന. എം വി ഗോവിന്ദന് പകരം പൊന്നാനി എംഎല്‍എ നന്ദകുമാര്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ട്. ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പുവും പരിഗണിക്കപ്പെടും. സജി ചെറിയാനു് പകരം പി.പി. ചിത്തരഞ്ജന്റെ പേരിനാണ് മുന്‍തൂക്കം.

എ.എന്‍.ഷംസീര്‍, എം.ബി രാജേഷ് എന്നിവരും ചര്‍ച്ചകളില്‍ നിറയുന്നു. മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ അഴിച്ചു പണിക്കാണ് തീരുമാനമെങ്കില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.