Kerala

മൂന്നാറിലെ വിവാദ ഭൂമിയിൽ ചട്ടപ്രകാരമല്ലാത്ത നിർമ്മാണത്തിന് അനുമതി തേടി സിപിഐ

മൂന്നാറിലെ വിവാദ ഭൂമിയിൽ ചട്ടപ്രകാരമല്ലാത്ത നിർമ്മാണത്തിന് അനുമതി തേടി സിപിഐ. മൂന്നാർ ദൗത്യസംഘം പൊളിച്ചു മാറ്റിയ സിപിഐ ഓഫിസിലെ കോൺക്രീറ്റ് പാതയ്ക്ക് പകരം പ്ലാറ്റ്‌ഫോം നിർമിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. എന്നാൽ വീടുവയ്ക്കാൻ മാത്രം അനുമതിയുള്ള സ്ഥലത്ത് വാണിജ്യ ആവശ്യത്തിനുള്ള നിർമാണത്തിനാണ് അനുമതി തേടിയിരിക്കുന്നതെന്ന് ദേവികുളം തഹസിൽദാർ റിപ്പോർട്ട് സമർപ്പിച്ചതോടെ കളക്ടർ അപേക്ഷ തള്ളി.

മൂന്നാറിലെ സിപിഐ ഓഫീസിൻറെ മുൻഭാഗത്ത് 8.16 മീറ്റർ നീളത്തിലും 9.55 മീറ്റർ വീതിയിലും പ്ലാറ്റ്‌ഫോം നിമ്മിക്കാൻ അനുമതി ആവശ്യപ്പെട്ടാണ് സിപിഐ ഇടുക്കി ജില്ല കമ്മറ്റി അപേക്ഷ നൽകിയത്. സിപിഐ സംസ്ഥാ സെക്രട്ടറിയുടെ പേരിലുള്ള സ്ഥലത്ത് മൂന്നു നിലകളുള്ള കെട്ടിടമുണ്ട്. താഴത്തെ നില ദേവികുളം എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ ഓഫിസും മറ്റു നിലകളിൽ മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന വാണിജ്യ സ്ഥാപനവുമാണ്. 2007-ൽ മൂന്നാർ ദൗത്യസംഘം പൊളിച്ചു മാറ്റിയ സി പി ഐ ഓഫിസിലെ കോൺക്രീറ്റ് പാതയ്ക്ക് പകരം പ്ലാറ്റ്‌ഫോം നിർമിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് പ്ലാറ്റ്‌ഫോം പണിയുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഹൈക്കോടതി വിധി പ്രകാരം വീട് നിർമാണത്തിന് മാത്രം എൻ. ഒ.സി. നൽകാൻ അനുമതിയുള്ള സ്ഥലത്ത് വാണിജ്യാവശ്യത്തിനുവേണ്ടിയാണ് സി പി ഐ, എൻ ഒ സി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് തഹസീൽദാർ റിപ്പോർട്ട് നൽകിയത്. ഇതേ തുടന്നാണ് ഇടുക്കി കളക്ടർ അനുമതി നിഷേധിച്ചത്.

വഴിയിൽ നിന്നും സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ കയറാൻ പാതയുണ്ടാക്കാൻ എല്ലാവക്കും അവകാശമുണ്ടെന്നാണ് സിപിഐ നിലപാട്. കളക്ടർ അനുമതി നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും സിപിഐ വ്യക്തമാക്കി.