India Kerala

മാവോയിസ്റ്റ് വിഷയത്തില്‍ മുഖപത്രങ്ങളിലൂടെ സിപിഎം – സിപിഐ ഏറ്റുമുട്ടല്‍

മാവോയിസ്റ്റ് വിഷയത്തില്‍ മുഖപത്രങ്ങളിലൂടെ സിപിഎം – സിപിഐ ഏറ്റുമുട്ടല്‍. അട്ടപ്പാടി ഏറ്റുമുട്ടലും കോഴിക്കോട് യുഎപിഎ കേസും വിഷയമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജനയുഗത്തിലും ദേശാഭിമാനിയില്‍ പി. രാജീവും ലേഖന പരമ്പര ആരംഭിച്ചു. മാവോയിസ്റ്റുകളെ വെടിയുണ്ടയാൽ ഉന്മൂലനം ചെയ്യാമെന്ന ധാരണ ബാലിശമാണെന്ന് കാനം രാജേന്ദ്രന്‍ ലേഖനത്തില്‍ പറയുന്നു. മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നത് സിപിഎമ്മിനെ അടിക്കാനാണെന്നാണ് പി. രാജീവിന്‍റെ ലേഖനത്തില്‍ പറയുന്നത്.

മാവോയിസ്റ്റ് വിഷയത്തില്‍ മുന്നണിക്കുള്ളിലെ ചേരിതിരിവുകളെ സൂചിപ്പിക്കുന്നതാണ് ഇരു പാര്‍ട്ടികളുടെയും ഈ നിലപാടുകള്‍. ശിക്ഷ വിധിക്കേണ്ടത് കോടതിയാണ് എന്ന തലക്കെട്ടോടെയാണ് ജനയുഗത്തില്‍ കാനത്തിന്‍റെ ലേഖനം ആരംഭിക്കുന്നത്. യെച്ചൂരിയുടെയും കാരാട്ടിന്‍റെയും നിലപാടുകള്‍ മുന്നില്‍ വച്ചുകൊണ്ടാണ് കാനം ലേഖനം മുന്നോട്ട് കൊണ്ടുപോകുന്നത്. സി.പി.എമ്മിന് മാവോയിസ്റ്റുകളോടുള്ള സമീപനത്തെ വിമര്‍ശിക്കുന്നതോടൊപ്പം പൊലീസിനെയും കാനം പരോക്ഷമായി കുറ്റപ്പെടുത്തുന്നു. സമാവോയിസ്റ്റുകള്‍ ഭീകരവാദികളാണെന്ന് ദേശാഭിമാനിയിലൂടെ പി. രാജീവും പറയുന്നു. സര്‍ക്കാരിനെ അടിക്കാനുള്ള വടിയായാണ് പലരും ഇതിനെ കാണുന്നതെന്നും പി. രാജീവ് പറഞ്ഞു. ഇന്ന് ചേരുന്ന സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യും.