Kerala

കൊവിഡിന്റെ തീവ്രവ്യാപനം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കും : ഐഎംഎ

കൊവിഡ് മൂന്നാം തരം​ഗം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് ഐഎംഎ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹ് പറഞ്ഞു. ഒരാഴ്ച കൂടി കൊവിഡ് രൂക്ഷമായി തുടരുകയും പിന്നീട് ശമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ കൂടുതൽ കാണപ്പെടുന്നത് ഒമിക്രോണാണ്. ഒമിക്രോണിന് പകരം ഡെൽറ്റാ വേരിയന്റാണ് ഇത്തരത്തിൽ പടർന്ന് പിടിച്ചിരുന്നതെങ്കിൽ മരണസംഖ്യയും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഇതിലും കൂടുതലായിരുന്നേനെയെന്ന് ഡോ.സുൽഫി പറഞ്ഞു. ടെസ്റ്റിലൂടെ മാത്രമേ കൊവിഡിന്റെ ഏത് വകഭേദമാണെന്ന് കണ്ടെത്താൻ സാധിക്കൂ. രാജ്യത്ത് തന്നെ പുതിയ വകഭേദങ്ങൾ കണ്ടെത്തുന്ന സംവിധാനങ്ങൾ കുറവാണ്. രാജ്യം ആ മേഖലയിൽ കൂടി വികസിക്കണമെന്ന് സുൽഫി നൂഹ് പറഞ്ഞു.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 94 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രതിദിന കണക്കുകള്‍ അമ്പതിനായിരത്തിന് മുകളില്‍ തന്നെയാണ്. വരുന്ന മൂന്നാഴ്ച കൂടി അതി തീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നലെ 51,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 42,653 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകള്‍ പരിശോധിച്ചു. 44.60 % ആണ് ടിപിആര്‍. എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 252, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ.

അതിനിടെ കൊവിഡ് വ്യാപന രൂക്ഷമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് – ഒമിക്രോണ്‍ സാഹചര്യം യോഗത്തില്‍ വിലയിരുത്തും. കൊവിഡ് വാക്‌സിനേഷന്‍ പുരോഗതി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. നിലവില്‍ പ്രതിദിന കൊവിഡ് കേസുകളും ആക്ടീവ് കേസുകളും കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍.