Kerala

എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടിപി ആര്‍ 50 കടന്നു

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയില്‍ പരിശോധിക്കുന്നതില്‍ പകുതി ആളുകള്‍ക്കും രോഗം സ്ഥിരീകരിക്കുകയാണ്. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണം ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ജില്ലയില്‍ ഇന്നലെ 14431 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 7339 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 50.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ ടി പി ആര്‍ 30 ശതമാനത്തിന് മുകളിലാണ്. 33873 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്.

തിരുവനന്തപുരം,കോഴിക്കോട്,തൃശൂർ ജില്ലകളിലും അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകൾ കണ്ടെത്താൻ ആരോഗ്യവകുപ്പ് ക്ലസ്റ്റർ മാനേജ്‌മെന്റ സംവിധാനം ഏർപ്പെടുത്തി. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ് .

അതേസമയം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന നിരക്കില്‍ തുടരുന്നു.ഇന്നലെ 95218 സാമ്പിളുകൾ പരിശോധിച്ചപ്പോള്‍ 41668 പേര്‍ പോസിറ്റിവായി. 43.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. എറണാകുളത്താണ് ടിപിആര്‍ എറ്റവും അധികം(50.86 ശതമാനം). ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നതോടെ കൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റാനുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നു.