Kerala

രോഗം ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം കൂടുന്നു, വീടുകളിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കൂട്ടംകൂടൽ, കളിക്കളങ്ങളിലെ ഒത്തുചേരൽ, അനാവശ്യമായി പുറത്തുപോകൽ എന്നിവ ഒഴിവാക്കുന്നത് വൈറസ് വ്യാപനം തടയൻ സഹായിക്കും

ഒരു വീട്ടിൽ തന്നെ മൂന്നും നാലും പേർക്ക് കോവിഡ്19 രോഗം പിടിപെടുന്ന കുടുംബങ്ങളുടെ എണ്ണം കോഴിക്കോട് ജില്ലയിൽ വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഇങ്ങനെയുള്ള കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്.

പുറത്തുപോകുന്നവർ കോവിഡ് പ്രോട്ടോക്കോൾ സ്വീകരിക്കാത്തതാണ് വീടുകളിലുള്ളവർക്ക് രോഗം വരുന്നതിന് ഇടയാക്കുന്നത്. വീടുകളിൽ നിന്നും പുറത്തു പോകുന്നവർ കോവിഡ് പ്രതിരോധ മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിക്കുന്നു..

15 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവാക്കൾ കുട്ടികൾ എന്നിവരാണ് കൂടുതലായും വീടിനു പുറത്തു പോകുന്നത്.

സുരക്ഷാ മുൻകരുതൽ സ്വീകരിക്കാതെ ആളുകളുമായി ഇടപഴകി തിരിച്ചെത്തുന്നത് വീടുകളിലുള്ളവർക്ക് രോഗം പകരാൻ ഇടയാക്കുന്നതായി അധികൃതർ പറയുന്നു.

60ന് മുകളിലും 10ന് താഴെയും പ്രായമുള്ളവര്‍, ശ്വാസകോശ രോഗമുള്ളവര്‍, കിഡ്‌നി സംബന്ധമായ അസുഖമുള്ളവര്‍, പ്രമേഹവും ഹൃദ്രോഗവുമുള്ളവര്‍ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇത്തരക്കാരിൽ മരണത്തിനു വരെ കോവിഡ് കാരണമാകും.

കൂട്ടംകൂടൽ, കളിക്കളങ്ങളിലെ ഒത്തുചേരൽ, അനാവശ്യമായി പുറത്തുപോകൽ എന്നിവ ഒഴിവാക്കുന്നത് വൈറസ് വ്യാപനം തടയൻ സഹായിക്കും. വീടുകളിൽ നിന്നും പുറത്തു പോയി വരുന്നതിലും പുറമേനിന്നുള്ളവരുടെ സന്ദർശനങ്ങളിലും ജാഗ്രത പാലിക്കണം. പുറത്തിറങ്ങുന്നവർ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് വൈറസിനെ തുരത്താൻ സഹായിക്കും.

വീടുകളിലും മാസ്‌ക് ശീലമാക്കുന്നത് രോഗ ബാധയെ തടയാൻ സഹായിക്കും.