Kerala

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്; കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കും

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ പേരെ പുതിയതായി നിയമിക്കും. രോഗബാധിതര്‍ കൂടുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. പരിശോധിക്കുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യം. തീവ്രവ്യാപനം തുടരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനം ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇന്നലെ അഞ്ഞൂറിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.(covid kerala)

അതിനിടെ സ്‌കൂളുകളിലെ അധ്യയനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് നാളെ യോഗം ചേരും. മുതല്‍ 9വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ പുരോഗതി, 10, 11, 12 ക്ലാസുകളുടെ നടത്തിപ്പ് എന്നിവ ഉന്നതതല യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം ഇന്നലെ കേരളത്തില്‍ 55,475 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗ ബാധ. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 4,917 പേരെ അധികമായി നിയമിക്കുമെന്നും ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കി.

കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. കൊവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കൊവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.