Kerala

കൊവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ

എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ബി ഗാറ്റഗറിയിൽ ആയതിനാൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത സാമുദായിക പൊതുപരിപാടികൾ ജില്ലയിൽ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്താനാണ് നിർദേശം. മരണാന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

അതേസമയം ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ. കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്കൂളുകളിലും കോളജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു. .

സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും. സംസ്‌ഥാനത്ത് കൊവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.