Kerala

നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പള്‍സര്‍ സുനി കേസിലെ കിംഗ്പിന്‍ ആണെന്ന് പ്രോസിക്യൂഷനും ഇരയും പറയുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ എങ്ങനെ ജാമ്യമനുവദിക്കുമെന്നും ഹൈക്കോടതി ചോദിച്ചു

ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന പള്‍സര്‍ സുനിയുടെ വാദവും കോടതി തള്ളി. ജയില്‍ പോലെ സുരക്ഷിതമായ മറ്റൊരു സ്ഥലമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരതിനെ ക്രൈംബ്രാഞ്ച് ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്.തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ക്രൈാംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്കറിയില്ലെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ദീലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ആലുവ പൊലീസ് ക്ലബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.