Kerala

രണ്ട് വർഷം സഹിച്ചു, ഭർത്താവ് നിരന്തരം ശല്യം ചെയ്തു; പരാതി നൽകിയത് സഹികെട്ടെന്ന് പരാതിക്കാരി

കോട്ടയത്ത് പങ്കാളികളെ പങ്കുവച്ച കേസിൽ പ്രതികരിച്ച് പരാതിക്കാരി. ഭർത്താവിനെതിരെ പരാതി നൽകിയത് സഹികെട്ടെന്ന് യുവതി പറഞ്ഞു. രണ്ട് വർഷം സഹിച്ചു. ഭർത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. ഒരേ സമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാൻ ഭർത്താവ് നിർബന്ധിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറാൻ വീട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടു. അപ്പോൾ ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഭർത്താവ് പണത്തിന് വേണ്ടി തന്നെ ഉപയോഗിച്ചിരുന്നുവെന്നും യുവതി പൊലീസിനോട് വ്യക്തമാക്കി.

അതേസമയം പങ്കാളികളെ പങ്കുവച്ച കേസില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്‍പത് പേര്‍ ചേര്‍ന്നാണ് പരാതി നല്‍കിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴുപേരാണ് ഇന്നലെ കറുകച്ചാല്‍ പൊലിസിന്റെ പിടിയിലായത്. മെസഞ്ചര്‍, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നത്.

ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പൊലീസ് നീക്കം.