India Kerala

ബാലഭാസ്കറിന്‍റെ മരണം: ഭാര്യയും പിതാവും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ഭാര്യയും പിതാവും ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം. പ്രകാശന്‍ തമ്പി മാനേജരല്ലെന്ന് ഭാര്യ ലക്ഷ്മി മൊഴി നല്‍കിയപ്പോള്‍ പ്രകാശന്‍ തമ്പി മാനേജര്‍ ആണെന്നും വിഷ്ണു സാമ്പത്തിക ഇടപാട് നടത്തിയ ആളാണെന്നുമാണ് പിതാവ് കെ.സി ഉണ്ണി നല്‍കിയ മൊഴി. ഇരുവരുടെയും മൊഴി തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ‌‌റിമാന്‍ഡില്‍ കഴിയുന്ന പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ കൊച്ചിയിലെ സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി മൂന്ന് ദിവസത്തിനുള്ളില്‍ പരിഗണിക്കും.

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് മൊഴി നല്‍കുക. ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് നിന്ന് രണ്ട് പേര്‍ ഓടിപ്പോകുന്നത് കണ്ടെന്ന് സോബിന്‍ വെളിപ്പെടുത്തിയിരുന്നു.