Kerala

കോൺഗ്രസിന്റെ സുപ്രധാനയോഗം ഇന്ന് കണ്ണൂരിൽ

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒഴികെയുളള നേതാക്കൾ ഇന്ന് കണ്ണൂരിൽ. ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് നേതാക്കൾ കണ്ണൂരിലെത്തുന്നത്. പാർട്ടി പുന:സംഘടന സംബന്ധിച്ച അനൗപചാരിക കൂടിയാലോചനകളും കണ്ണൂരിൽ നടക്കും. പാർട്ടി പുനഃസംഘടന കാര്യത്തിൽ ഇന്ന് കണ്ണൂരിൽ നടക്കുന്ന ചർച്ചയിൽ നിർണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇല്ലാതെയാണ് കോൺഗ്രസിന്റെ സുപ്രധാനയോഗം നടക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്.

രാവിലെ 10.30ന് രാഹുൽഗാന്ധി ഓണ്ലൈനായി കണ്ണൂർ ഡി.സി.സി. ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കും.  സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ്, കെ.പി.സി സി പ്രസിഡന്റ്, വർക്കിങ് പ്രസിഡണ്ടുമാർ തുടങ്ങി പ്രധാന നേതാക്കളെല്ലാം ഇന്നലെ രാത്രി തന്നെ കണ്ണൂരിലെത്തി കഴിഞ്ഞു. ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയാണ് നേതാക്കളുടെ സന്ദർശന ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ആഭ്യന്തര കലഹം പരിഹരിക്കാനുളള ചർച്ചകൾക്ക് ഇന്നലെ തന്നെ നേതാക്കൾ തുടക്കമിട്ടു കഴിഞ്ഞു. ഉച്ചയോടെ കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കെ.സുധാകരനുമായി രണ്ട് വട്ടമാണ് ചർച്ച നടത്തിയത്.

ഡി.സി.സി ഓഫീസിൻറെ  ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയാണ് നേതാക്കളുടെ ലക്ഷ്യമായി പറയുന്നതെങ്കിലും കെ.സി വേണുഗോപാലടക്കമുളള നേതാക്കളുമായി ചർച്ച ചെയ്ത് സംസ്ഥാന കോണ്ഗ്രസിലെ പ്രശ്ന പരിഹാര ഫോർമുല കണ്ടെത്താനാണ് നേതൃത്വത്തിന്റെ ശ്രമം. അതേസമയം ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും ചടങ്ങിലെ അസാന്നിധ്യം ഇതിനോടകം ചർച്ചയായി. മുല്ലപ്പള്ളിയ്ക്കും എ.കെ. അന്റണിയ്ക്കുമൊപ്പം ഇരുവരും ഓൺലൈനായാണ് പരിപാടിയിൽ പങ്കെടുക്കുക.