India Kerala

ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന സൂചന നല്‍കി മുല്ലപ്പള്ളി

ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന സൂചന നല്‍കി കെ.പി.സി.സി പ്രസി‍ഡന്‍് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമഹായാത്രയുടെ ഇടുക്കി ജില്ലയിലെ പര്യടനത്തിനിടെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കോണ്‍ഗ്രസ് സ്ഥാര്‍ഥിയെ ഇറക്കുമെന്ന സൂചന മുല്ലപ്പള്ളി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ പാലം വലിക്കുന്നവര്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഇടുക്കി സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം. പ്രതികരണം വരികള്‍ക്കിടയില്‍ വായിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ ഇടുക്കിയില്‍ മല്‍സരിക്കുമെന്ന് ഉറപ്പായി.

കേരളാ കോണ്‍ഗ്രസുമായി 26ന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നതിനിടെയാണ് ഇടുക്കി സ്ഥാനാര്‍ഥി സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഡി.സി.സി പ്രസി‍ഡന്റ് ഇബ്രാഹീംകുട്ടി കല്ലാറും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. ഇടുക്കിയിലെ കോണ്‍ഗ്രസിലുണ്ടായിരുന്ന പടലപ്പിണക്കങ്ങളുടെ ഫലമായുണ്ടായ പാലംവലിയിലാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതെന്ന ചോദ്യമുയര്‍ന്നപ്പോള്‍ മുല്ലപ്പള്ളിയുടെ പ്രതികരണം ഇങ്ങനെ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്ന ഡീന്‍ കുര്യാക്കോസിന്റെ പരാജയം സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത് കണ്ടെത്താന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. ഇതും അംഗീകരിച്ചാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. അച്ചടക്കം വിട്ടുള്ള തെരഞ്ഞെടുപ്പ് കളികള്‍ ഉണ്ടായാല്‍ നടപടിയുറപ്പാണെന്നതും മുല്ലപ്പള്ളി പറയാതെ പറയുന്നു.