India Kerala

ആര്യാടന്‍ ഉപവസിച്ചു, ജനസംഘം തെരുവിലിറങ്ങി

മറ്റൊരു ജില്ല രൂപീകരിക്കുമ്പോഴും ഉണ്ടാകാത്ത എതിര്‍പ്പാണ് മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ഉണ്ടായത്. ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘവും കോണ്‍ഗ്രസും ജില്ലക്കെതിരെ പ്രത്യക്ഷ സമരവുമായി വന്നു. ആര്യാടന്‍ മുഹമ്മദ് ആകട്ടെ മലപ്പുറം കുട്ടിപ്പാകിസ്താന്‍ ആകുമെന്ന് പറഞ്ഞ് ഉപവാസ സമരവും നടത്തി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്‍ലിം ലീഗും മലപ്പുറം ജില്ലക്കായി വാദിച്ചപ്പോള്‍ എതിര്‍പ്രചാരണം അതിശക്തമായിരുന്നു. ജനസംഘവും കെ.കേളപ്പന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും എതിര്‍പ്പുമായി തെരുവിലിറങ്ങി. മലപ്പുറം ജില്ല രൂപീകരിച്ചാല്‍ അത് കുട്ടിപ്പാക്കിസ്താന്‍ ആകുമെന്നായിരുന്നു പ്രചാരണം

അന്നത്തെ കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ജില്ലാ രൂപീകരണത്തിനെതിരെ ഉപവസിച്ചു. ജില്ല പ്രഖ്യാപിച്ച ദിനത്തില്‍ കെ.കേളപ്പനും കൂട്ടരും പ്രതിഷേധ ജാഥ നടത്തി. ഉത്തരേന്ത്യയില്‍ നിന്നുള്‍പ്പെടെ നേതാക്കളെ എത്തിച്ചായിരുന്നു ജനസംഘത്തിന്‍റെ പ്രതിഷേധം.

മലപ്പുറം ജില്ലയുടെ അമ്പതാണ്ട് സി.പി.എമ്മും ലീഗുമൊക്കെ ഗംഭീരമായി തന്നെ ആഘോഷിക്കുമ്പോഴും കോണ്‍ഗ്രസ് നിശബ്ദമാണ്. ജില്ലക്കെതിരെ സമരം ചെയ്ത ആര്യാടന്‍ മുഹമ്മദ് നേതാവായി നില്‍ക്കുമ്പോള്‍ എങ്ങനെ ആഘോഷിക്കുമെന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്ന വൈരുധ്യം. ഹിന്ദുത്വവാദികള്‍ മുതല്‍ ഗാന്ധിയന്‍മാര്‍‌ വരെയുള്ളവരുടെ മുന്‍വിധികളെ അസ്ഥാനത്താക്കിയാണ് മലപ്പുറം അമ്പതാണ്ട് തികക്കുന്നത്.