Kerala

കാസര്‍ഗോഡ് ബിജെപിയില്‍ ഭിന്നത രൂക്ഷം; സമവായനീക്കം ശക്തമാക്കി നേതൃത്വം

കാസര്‍ഗോഡ് ബിജെപിയില്‍ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സമവായ നീക്കം ശക്തമാക്കി നേതൃത്വം. കുമ്പള പഞ്ചായത്തിലെ രണ്ട് സ്ഥിരം സമിതി അധ്യക്ഷന്മാരോട് പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. എന്നാല്‍ പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് വിമത വിഭാഗത്തിന്റെ തീരുമാനം. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടരാജി ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ബിജെപി നേതൃത്വം സമവായത്തിനുള്ള ചടുലമായ നീക്കങ്ങള്‍ നടത്തുന്നത്.

കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി കൂട്ടുകെട്ടിനെതിരയാണ് പ്രവര്‍ത്തരുടെ പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കുമ്പള പഞ്ചായത്തിലെ സിപിഐഎം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്ഥാന നേതൃത്വം മാപ്പ് പറയണയമെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍. കെ സുരേന്ദ്രന് എതിരെ ഉള്‍പ്പെടെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നത്. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഐഎമ്മും ഒത്തുകളിച്ചെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.കുമ്പള സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി, ശ്രീകാന്ത്, മണികണ്ഠ റേ എന്നിവര്‍ സിപിഐഎമ്മുമായി ഒത്തുകളിച്ചു. ഇവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. പകരം ഇവര്‍ക്ക് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കുകയാണ് ചെയ്തതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ സംസ്ഥാന അധ്യക്ഷന് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.