Kerala

‘രക്ഷകനിൽ നിന്ന് മോശം അനുഭവമുണ്ടായി’, പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി

പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. പരാതിക്ക് പിന്നിൽ ഒരു ഗൂഢാലോചനയുമില്ല. രക്ഷകനായി എത്തിയ ആളിൽ നിന്നും മോശം അനുഭവമുണ്ടായി. ഒരു പ്രത്യേക സാഹചര്യത്തിൽ പൊലീസിനോട് വെളിപ്പെടുത്തേണ്ടി വന്നു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. താൻ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണെന്നും, തനിക്ക് രാഷ്ട്രീയ പിൻബലമില്ലെന്നും പരാതിക്കാരി.

സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജനപക്ഷം നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ പ്രതി രഹസ്യമൊഴി നൽകിയിരുന്നു. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. ഇത് കള്ളക്കേസാണെന്നും താൻ നിരപരാധിയെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിസി ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഉഷയും വ്യക്തമാക്കി. അറസ്റ്റ് പിണറായി വിജയൻറെ കളിയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട. ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആർക്കും മനസ്സിലാകും. പിസി ജോർജിനെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഉഷ ആരോപിച്ചു. തന്നെ പീഡിപ്പിക്കാത്ത ഏക വ്യക്തി പിസി ജോർജ് മാത്രമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. അപ്പന് തുല്യമെന്ന് രണ്ടാഴ്ച മുൻപ് വരെ പറഞ്ഞിരുന്ന സ്ത്രീ മൊഴി മാറ്റിയത് എങ്ങനെ? പരാതിക്കാരിയെ സർക്കാർ ഉപയോഗിക്കുകയാണെന്നും ഉഷ പറഞ്ഞു.