Kerala

പാറശ്ശാല അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം അതിരൂക്ഷം

പാറശ്ശാല പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരന് കൂടി കോവിഡ് പോസിറ്റിവായി

തിരുവനന്തപുരം ജില്ലയിൽ 21 ആരോഗ്യ പ്രവർത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പാറശ്ശാല പോലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരന് കൂടി കോവിഡ് പോസിറ്റിവായി. വലിയ ക്ലസ്റ്ററുകളിൽ ഉൾപ്പെടെ ജില്ലയിൽ രോഗ വ്യാപനത്തിന് കുറവില്ല.അഞ്ചുതെങ്- 15, ബീമാപള്ളി – 10, പാറശാല – 8, പൂന്തുറ – 5 എന്നിങ്ങനെയാണ് എറ്റവും കൂടുതൽ പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ.

തൃശൂര്‍ ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേർക്ക് രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും കോവിഡ് പോസറ്റീവായി. 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് അഞ്ച് പേര്‍ക്കും കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് ഏഴ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയിൽ 59 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി ഒപി വിഭാഗം പ്രവർത്തിക്കുന്നില്ല. ചികിത്സക്ക് എത്തിയ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു . 41 തദ്ദേശ വാർഡുകളാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളായിട്ടുള്ളത്. മലപ്പുറം ജില്ലയിൽ കഴിഞ്ഞദിവസം 86 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 34 പേര്‍ക്ക് രോഗബാധയുണ്ടായതിന്‍റെ ഉറവിടം കണ്ടെത്തിയിട്ടില്ല.

കണ്ണൂർ ജില്ലയിൽ 38 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 23 പേർ ആരോഗ്യ പ്രവർത്തകരാണ്. പരിയാരം മെഡിക്കൽ കോളേജിലെ 20 ആരോഗ്യ പ്രവർത്തകർക്കും, സ്വകാര്യ ആശുപത്രിയിലെ രണ്ട് പേർക്കും ഒരു ഹെൽത്ത് വർക്കർക്കുമാണ് രോഗം ബാധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുള്‍പ്പെടെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതോടെ 37 ജീവനക്കാരെ നിരീക്ഷണത്തിലാക്കി.നെഫ്രോളജി കാര്‍ഡിയോളജി വാര്‍ഡുകളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ച 68 പേരില്‍ ഏഴു പേര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.