Kerala

മാത്യു കുഴൽനാടൻ ആധാരത്തിൽ കാണിച്ചത് 1.92 കോടി രൂപ; യഥാർത്ഥ വില 7 കോടി; സമർപ്പിച്ച ആദായ നികുതി റിട്ടേണും തെറ്റ്; ഗുരുതര ആരോപണങ്ങളുമായി സിപിഐഎം

മാത്യു കുഴൽനാടനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. മാത്യു കുഴൽനാടൻ സമർപ്പിച്ച ആദായ നികുതി റിട്ടേൺ തെറ്റാണെന്നും യഥാർത്ഥ വരുമാനം മറച്ചുവച്ചുവെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആരോപിച്ചു.

മാത്യു കുഴൽ നാടൻ ആധാരത്തിൽ കാണിച്ചത് 1.92 കോടി രൂപയെന്നാണ്. എന്നാൽ വസ്തുവിന്റെയും, കെട്ടിടത്തിന്റെയും വില 7 കോടി രൂപയാണ്. ഈ തുകയ്ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടിയും, രജിസ്‌ട്രേഷൻ നികുതിയും അടയ്‌ക്കേണ്ടതെന്ന് സി.എൻ മോഹനൻ പറഞ്ഞു.

മാത്യു കുഴൽ നാടനും, ഭാര്യയും 2016 മുതൽ 2021 വരെ 30.5 കോടി രൂപ സ്വയാർജിത സ്വത്തായി സമ്പാദിച്ചുവെന്ന് സിഎൻ മോഹനൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സ്വത്ത് വിവരത്തിൽ 95,86,000 എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ വെളുപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സമ്പാദിച്ചതായി സി എൻ മോഹനൻ ചൂണ്ടിക്കാട്ടി.

മാത്യു കുഴൽനാടൻ വിദേശത്ത് കരിയർ ഹൗസ് എന്ന സ്ഥാപനത്തിൽ 24 ശതമാനം ഷെയർ നേടിയെന്നും സിഎൻ മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാധാരണ ഒരാൾക്ക് വിദേശത്ത് നിക്ഷേപിക്കാവുന്നത് 2.5 ലക്ഷം യിഎസ് ഡോളറിന് തുല്യമായ തുകയാണ്. മാത്യുവിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് ഇത് പരിധിയുടെ 5 ഇരട്ടിയാണെന്ന് സിഎൻ മോഹനൻ ചൂണ്ടിക്കാട്ടി. വിദേശത്ത് നിക്ഷേപം നടത്താൻ കുഴൽ നാടന് അനുമതി ലഭിച്ചോയെന്നും സിഎൻ മോഹനൻ ചോദിക്കുന്നു.