India Kerala

കിഫ്ബിയെ തകര്‍ക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കിഫ്ബിയെ തകര്‍ക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളം പലതവണ പറഞ്ഞ് സത്യമാണെന്ന ധരിപ്പിക്കാനാണ് ശ്രമിക്കുമെന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിനിടെ കണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ സി.എ.ജി ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി. മുഖ്യമന്ത്രി എന്തിനേയോ ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

കിഫ്ബിയില്‍ സി.എ.ജി ഓഡറ്റ് നടത്താത്തതിനെ ചൊല്ലി പ്രതിപക്ഷ വിമര്‍ശം ആവര്‍ത്തിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ആക്രമിക്കുന്നത്. കള്ളം പ്രചരിപ്പിച്ച കിഫ്ബിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി.എ.ജി ഓഡിറ്റ് സംബന്ധിച്ച പ്രതിപക്ഷ ആവശ്യം ആത്മാര്‍ഥയില്ലാത്തതാണെന്ന് കോടിയേരിയും കുറ്റപ്പെടുത്തി.

കണ്ണൂര്‍ വിമാനത്താവളത്തിലെ അഴിമതിയും അനധികൃത നിയമനവും മറയ്ക്കാനാണ് സി.എ.ജി ഓഡിറ്റിങ് വേണ്ടെന്ന് വെച്ചതെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നത്. കമ്പനി നിയമത്തിലും 2014 ലെ കമ്പനികാര്യ മന്ത്രാലയത്തിന്‍റെ സര്‍ക്കുലറിലും ഡീംഡ് ഗവ. കമ്പനിയില്‍ സി.എ.ജി ഓഡിറ്റിങ് നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. സി.എ.ജി ഓഡിറ്റ് വേണമെന്ന ആവശ്യം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവര്‍ത്തിച്ചു.