India Kerala

ദേശീയപാത വികസനത്തിനുള്ള തടസം നീങ്ങിയതായി മുഖ്യമന്ത്രി

ദേശീയപാത വികസനത്തിനുണ്ടായിരുന്ന എല്ലാ തടസങ്ങളും നീങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുപ്പ് ചിലവില്‍ 25 ശതമാനം വഹിക്കാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാനം എത്തിയതോടെ ദേശീയ പാത വികസനം ഇനി സുഗമമാകും. 45 മീറ്റര്‍ വീതിയില്‍ ദേശീയ പാത വികസനം ഉടന്‍ ആരംഭിക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയുമായുള്ള ചര്‍ച്ചയില്‍ പരിഹരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഷിപ്പിങ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്ചയില്‍ ദേശീയ ജലപാത കോവളം മുതല്‍ ബേക്കല്‍ വരെ വേണമെന്ന് ആവശ്യപ്പെട്ടു. കൊച്ചിയിലെ കായലുകളുടെ ശുചീകരണത്തിനും, വാട്ടര്‍ മെട്രോ പദ്ധതിക്കും സഹായം തേടി.

ദുരന്തനിവാരണ ഫണ്ട് വിനിയോഗ മാനദണ്ഡങ്ങളില്‍ ഇളവുനല്‍കണം, മാവോയിസ്റ്റുകളെ നേരിടാനുള്ള പ്രത്യേക പൊലീസ് സംവിധാനം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്ക് വ്യാപിപ്പിക്കണം, പൊലീസിന്റെ ആധുനികവല്‍ക്കരണത്തിന് കേന്ദ്രം സഹായം എന്നിവ ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ടിയാലിന്റെ പങ്കാളിയാക്കണമെന്ന ആവശ്യവുമായി അദാനിയെ കാണാന്‍ ശരി തരൂര്‍ എം.പിയെ ഏല്‍പ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.