Kerala

ചില്‍ഡ്രന്‍സ് ഹോം കേസ്; രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു. സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയത് പെൺകുട്ടികളുടെ മൊഴി പ്രകാരമാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു. പൊലീസ് സ്റ്റേഷനില്‍ നിന്ന് ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി ഫെബിന്‍ റാഫി ചാടിപ്പോയതില്‍ പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായി എന്നായിരുന്നു അന്വേഷണം നടത്തിയ സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചേവായൂര്‍ എ.എസ്. ഐ സജി , സി.പി.ഒ ദിലീഷ് എന്നിവരെ സസ്പെന്‍റ് ചെയ്തത്. ഇവര്‍ക്കായിരുന്നു സ്റ്റേഷനില്‍ പ്രതികളുടെ ചുമതലയുണ്ടായിരുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയത് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ഇവര്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു പെണ്‍കുട്ടികള്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.