Kerala

പക്ഷിപ്പനി; കോഴിക്കോട് ജില്ലയില്‍ ഇനി ചിക്കന്‍ വിഭവങ്ങള്‍ ലഭിക്കില്ല

ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്നാണ് ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍റെ തീരുമാനം.

പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ ഇനി മുതല്‍ ലഭിക്കില്ല. ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്നാണ് ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍റെ തീരുമാനം.

കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി കണ്ടെത്തിയ സ്ഥലങ്ങളുടെ ചുറ്റും കോഴി വില്‍പന നിരോധിച്ചിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും മുക്കം നഗരസഭ , കൊടിയത്തൂര്‍ പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിക്കന്‍ സ്റ്റാളുകളുടെയും ഫാമുകളുടെയും പ്രവര്‍ത്തനം തടഞ്ഞിരുന്നത്. ഇന്നലെ മലപ്പുറത്ത് നിന്ന് കൊണ്ട് വന്ന ചിക്കന്‍ വ്യാപാരികള്‍ തടയുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിക്കന്‍ വിഭവങ്ങള്‍ ഹോട്ടലുകളില്‍ നിന്ന് ഒഴിവാക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. ഫ്രോസണ്‍ ചിക്കന്‍ വില്പന നിരോധിച്ചിട്ടില്ലെങ്കിലും ഈ ചിക്കന്‍ ഹോട്ടലുകളില്‍ ഉപയോഗിക്കേണ്ടെന്ന തീരുമാനത്തിലാണ് ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍.

കോഴിയിറച്ചി വിഭവങ്ങള്‍ ഇല്ലാതാകുന്നതോടെ ഹോട്ടലുകളില്‍ കച്ചവടം കുറയുമെന്ന ആശങ്ക ഉടമകള്‍ക്കുണ്ട്. കോഴിയിറച്ചിക്ക് പുറമെ കോഴിമുട്ടയും ഹോട്ടലുകളില്‍ ലഭിക്കില്ല.