Kerala

കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്

4 ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജല കമ്മീഷന്‍റെ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി

കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്. 4 ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജല കമ്മീഷന്‍റെ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി.

അതേസമയം ശക്തമായ മഴയും കാറ്റും തുടരുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലും എന്‍.ഡി.ആര്‍.എഫിന്‍റെ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചു.

കേരളം, മാഹി, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, അടക്കം 10 സംസ്ഥാനങ്ങളിൽ വരുന്ന നാല് ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സെൻട്രൽ ജല കമ്മീഷൻ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി ഇറക്കിയത്. കേരളത്തിൽ പെരിയാർ തടത്തിൽ ശക്തമായ മഴ ലഭിക്കും. ഇടുക്കി, ഇടമലയാർ ഡാമുകളിൽ വലിയതോതിൽ ജലനിരപ്പ് ഉയരാം.

തമിഴ്നാട്ടിലെ നീലഗിരിയിൽ ശക്തമായ മഴ തുടരുമെന്നതിനാൽ പാലക്കാട് ഭവാനിയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കാമെന്നും ജല കമ്മീഷൻ അറിയിച്ചു. കേരളത്തിന് പുറമേ മഹാരാഷ്ട്ര ഗുജറാത്ത് ഗോവ കർണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്. അതേസമയം മഹാരാഷ്ട്രയിലും ഗുജറാത്തിലും താഴ്ന്ന പ്രദേശങ്ങളും നഗര മേഖലകളും വെള്ളതിനടിയിലാണ്.

മഹാരാഷ്ട്രയിൽ വരുന്ന മണിക്കൂറുകളിൽ 70 കിലോമീറ്റർ വേഗതയുള്ള കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാറ്റിന് 107 കിലോമീറ്റർ വരെ വേഗത വർദ്ധിക്കാം. മുംബൈയിലെ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് പൊലീസ് നിർദ്ദേശിച്ചു. മസ്ജിദ്, ഭയ്ഖാല സ്റ്റേഷനുകളിൽ രണ്ട് ലോക്കൽ ട്രെയിനുകളിലായി കുടുങ്ങിയ 40 പേരെ പുറത്തെത്തിച്ചു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ആശയവിനിമയം നടത്തിയ

പ്രധാനമന്ത്രി ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി.

ഗുജറാത്തിലും സമാനമാണ് അവസ്ഥ. വൽസദ് അടക്കമുള്ള മേഖലകളിൽ എന്‍.ഡി.ആര്‍.എഫ് രക്ഷാപ്രവർത്തനം തുടരുകയാണ്.