Kerala

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയില്‍ സിപിഐഎം പങ്ക്; സിബിഐ അന്വേഷണം വേണം; കെ.സുധാകരന്‍

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഐഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പറയുന്നത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം ശരിയാംവിധം അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരുന്നത് സിപിഐഎം ഉന്നതരായിരിക്കും.

സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. 2020ൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടാനാണ് സിപിഐഎം ശ്രമിച്ചത്. കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം അന്വേഷിക്കാത്ത പൊലീസ് ഭീഷണിക്കും സമര്‍ദ്ദത്തിനും വഴങ്ങി പ്രതികളെ കണ്ടെത്തുകയായിരുന്നു. അക്രമികള്‍ക്കും കൊലപാതികള്‍ക്കും അഭയകേന്ദ്രം ഒരുക്കുന്ന പ്രസ്ഥാനമായി സിപിഐഎം മാറി.

കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശിന് സിപിഐഎം അംഗത്വം നല്‍കിയതും പരോളിലിറങ്ങിയ മറ്റൊരു കൊലക്കേസ് പ്രതിയെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയതും ഉദാഹരണങ്ങളാണ്. തട്ടിപ്പുക്കാര്‍ക്കും സ്ത്രീ പീഡകര്‍ക്കും കൊലപാതികള്‍ക്കും സംരക്ഷണം നല്‍കുന്ന നിലയിലേക്ക് സിപിഎം നേതൃത്വം അധപതിച്ചു. ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായം പോലെ കൊണ്ടു നടക്കുന്ന സിപിഐഎം ആളെ കൊല്ലുന്ന പാര്‍ട്ടിയായി മാറിയെന്നും സുധാകരന്‍ ആരോപിച്ചു.