Kerala

പെരിയ ഇരട്ട കൊലക്കേസ് അന്വേഷണം തുടരാനാകുന്നില്ല: സിബിഐ കോടതിയില്‍

സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ. അപ്പീലിലെ ഉത്തരവ് വന്നാല്‍ മാത്രമേ അന്വേഷണവുമായി മുന്നോട്ട് പോകാനാകൂ എന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വാദം പൂര്‍ത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും ഡിവിഷൻ ബഞ്ച് വിധി പറയാത്ത സാഹചര്യത്തിലാണ് സിബിഐ കോടതിയെ സമീപിച്ചത്.

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവായത് 2019 സെപ്തംബര്‍ 30നാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച സിംഗിള്‍ ബഞ്ച് കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് സിബിഐ കേസ് രജിസ്റ്റർ ചെയ്തു. എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

ഇതിനിടെ അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ ഒക്ടോബർ 26ന് സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി. സുപ്രിം കോടതി അഭിഭാഷകരെയടക്കം ഹാജരാക്കിയാണ് സര്‍ക്കാര്‍ നവംബർ 16ന് ഈ കേസിൻറെ വാദം പൂർത്തിയാക്കിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് സി.ടി രവികുമാറും അടങ്ങിയ ബഞ്ച് കേസ് വിധി പറയാൻ മാറ്റി. എന്നാൽ വാദം പൂർത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും സർക്കാരിൻറെ അപ്പീലിൽ കോടതി വിധി പറഞ്ഞിട്ടില്ല. ഇതോടെ സിബിഐ അന്വേഷണവും നിലച്ചു.

കേസിലെ പ്രധാന പ്രതി പീതാംബരൻറെ അടക്കം 7 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. അപ്പീലിലെ ഉത്തരവിന് വിധേയമായി മാത്രമേ അന്വേഷണവുമായി മുന്നോട്ട് പോകാനാകൂ എന്ന് സിബിഐ വ്യക്തമാക്കി. ഡിവിഷൻ വിധി പറയും വരെ തുടർനടപടികൾ സ്വീകരിക്കരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നും സിബിഐ അഭിഭാഷകർ പറഞ്ഞു.