Kerala

സ്റ്റാർ പദവി നേടാൻ, കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർക്ക്‌ ഹോട്ടലുടമകൾ കോഴ നൽകിയെന്ന് സി.ബി.ഐ

സ്‌റ്റാർ പദവി കിട്ടാൻ കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർക്ക്‌ ഹോട്ടൽ ഉടമകൾ കോഴ നൽകിയതായി സി.ബി.ഐ കണ്ടെത്തൽ. കേരളം ഉൾപ്പടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകളിലും ഏജന്‍റുമാരുടെ വീടുകളിലും സി.ബി.ഐ റെയ്‌ഡ്‌ നടത്തി. റെയ്ഡില്‍ 31 ലക്ഷം രൂപയും പിടിച്ചെടുത്തു.

ഹോട്ടലുകളുടെ ക്ലാസിഫിക്കേഷനായി, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴില്‍ വരുന്ന ഇന്ത്യാ ടൂറിസത്തിന്‍റെ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ‍ര്‍ക്ക്, കോഴ നല്‍കുന്നുവെന്ന പരാതി സി.ബി.ഐക്ക് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി സി.ബി.ഐ രഹസ്യ അന്വേഷണവും നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് ഇന്ത്യാ ടൂറിസം ചെന്നൈ റീജിണല്‍ ഡയറക്‌ടര്‍ സഞ്‌ജയ് വാട്‌സിനും അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ രാമകൃഷ്‌ണക്കുമാണ് ഹോട്ടല്‍ ഉടമകള്‍ കോഴ നല്കി എന്ന് കണ്ടെത്തിയത്.

ഇന്നലെ ചെന്നൈയിലേക്ക് പോകുന്ന വഴിയില്‍ ഇവരുടെ മൊബൈല്‍ ഫോണുകല്‍ സിബിഐ പരിശോധിച്ചു. ഇതില്‍ നിന്നുമാണ് കോഴ നല്‍കിയതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ ഭാര്യമാരുടെ അക്കൌണ്ടിലേക്ക് പണം നിക്ഷേപിച്ചതായും വിവരമുണ്ട്. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തും ഏജന്‍റുമാരുടേയും ഹോട്ടല്‍ ഉടമകളുടേയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തി. 31 ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഹോട്ടലുടമകളാണ് കോഴ നല്കിയതില്‍ കൂടുതലും ഉള്ളതെന്നാണ് വിവരം.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റ് ഉണ്ടാകും. ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്കുന്നത് ഇന്ത്യ ടൂറിസമാണ്. ഇതിനായി എല്ലാ വര്‍ഷവും പരിശോധനയടക്കം നടത്തും. ഈ പരിശോധനയില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിനും സ്റ്റാര്‍ പദവി ലഭിക്കുന്നതിനും വേണ്ടിയാണ് കോഴ നല്കിയിരിക്കുന്നതന്നാണ് കണ്ടെത്തല്‍.