HEAD LINES Kerala

ജാതിപ്പേര് വിളിച്ചു, മുഖത്ത് കാറിത്തുപ്പി; ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരനെ അധിക്ഷേപിച്ചു

സംസ്ഥാനത്ത് വീണ്ടും ജാതി അധിക്ഷേപ പരാതി. ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരന് നേരെ ജാതി അധിക്ഷേപമെന്ന് പരാതി. മറ്റ് കരാറുകാര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും മുഖത്ത് കാറിത്തുപ്പിയെന്നും പരാതി. പരാതി നല്‍കി 24 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്നും പരാതിക്കാരന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.(caste abuse against the person who won the tender for unniyappam production at sabarimala)

ടെണ്ടര്‍ റദ്ദാക്കാനായി കേസില്‍ കുടുക്കാന്‍ ശ്രമമെന്നും കരാറുകരന്‍ പറഞ്ഞു. ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്നും മറ്റു കരാറുകാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ പറഞ്ഞു. കരാര്‍ ലഭിക്കുമെന്ന് ഉറപ്പായതോടെ ഇക്കാര്യം അന്വേഷിക്കാന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തിയപ്പോഴാണ് ജാതി അധിക്ഷേപം നേരിട്ടതെന്ന് കരാറുകാരന്‍ പറയുന്നു.

ഈ മാസം അഞ്ചിന് പൊലീസിന് പരാതി നല്‍കിയെങ്കിലും പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫോണിലൂടെയും വീട്ടിലെത്തിയും ഭീഷണിപ്പെടുത്തുന്നതായും കരാറുകാരന്‍ പറഞ്ഞു. ടെണ്ടര്‍ ഇല്ലാതാക്കാനായി മ്യൂസിയം പൊലീസില്‍ മറ്റു കരാറുകാര്‍ പരാതി നല്‍കിയതായും ജാതി അധിക്ഷേപം നേരിട്ട കരാറുകാരന്‍ പ്രതികരിച്ചു.