Kerala

സ്ഥാനാര്‍ഥി തര്‍ക്കം; പൊന്നാനി സി.പി.എമ്മില്‍ കൂട്ടരാജി

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം പൊന്നാനി സി.പി.എമ്മില്‍ കൂട്ടരാജി. ലോക്കല്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ് രാജി വെച്ചത്. പൊന്നാനിയില്‍ ടി.എം സിദ്ദീഖ് സ്ഥാനാര്‍ഥിയാകണമെന്നാണ് ഭൂരിഭാഗം ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെയും ആവശ്യം.

പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നടത്തുന്നത്. വൈകിട്ട് നിയോജകമണ്ഡലയോഗം ചേരും. മുതിര്‍ന്ന നേതാക്കാളായ പാലോളി മുഹമ്മദ് കുട്ടിയും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.

സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കം പരസ്യപ്രതിഷേധത്തിലേക്കെത്തിയതിനെ തുടര്‍ന്ന് ഇന്നലെ പൊന്നാനി നഗരത്തിൽ പ്രകടനം നടന്നിരുന്നു.

സി.പി.എം മലപ്പുറം ജില്ല സെക്രട്ടറിയേറ്റംഗമായ ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടന്നത്. ‘നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും’ എന്ന ബാനറോടെയായിരുന്നു പ്രകടനം.

പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെ മാറ്റി പകരം പി. നന്ദകുമാറിനെ പരിഗണിച്ചതോടെയാണ് പ്രതിഷേധമുയർന്നത്. ശ്രീരാമകൃഷ്ണൻ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സി.ഐ.ടി.യു ദേശീയ നേതാവ് പി. നന്ദകുമാറിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്.

തുടർന്നാണ് പൊന്നാനിയിൽ പൊന്നാനിക്കാരൻ തന്നെ വേണമെന്ന നിർദേശവുമായി ടി.എം. സിദ്ദീഖിനെ മത്സരിപ്പിക്കണമെന്ന് പ്രവർത്തകർ ആവശ്യമുയർത്തിയത്. അതേസമയം, പ്രതിഷേധത്തെ തള്ളിയ ടി.എം. സിദ്ദീഖ്, താൻ പാർട്ടി തീരുമാനത്തിന് വിധേയനായി മാത്രമേ പ്രവർത്തിക്കൂവെന്നും വ്യക്തമാക്കി