India Kerala

വെടിയുണ്ടകളും തോക്കുകളും കാണാനില്ല; ഡി.ജി.പിക്കെതിരെ സി.എ.ജി റിപ്പോര്‍ട്ട്

പൊലീസിനും ഡി.ജി.പിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സി.എ.ജി റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ഡി.ജി.പി മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാണ് പ്രധാന കണ്ടെത്തൽ. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടേഴ്സ് നിർമാണത്തിനുള്ള ഫണ്ടിൽ 2.81 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കുമുള്ള വില്ലകൾക്കുമായി വകമാറ്റി ചെലവഴിച്ചതായും സി.എ.ജി കണ്ടെത്തി.

തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, എസ്.എ.പി. ക്യാമ്പിലെ തോക്കുകള്‍ എ.ആര്‍. ക്യാമ്പിലേക്ക് നല്‍കിയെന്നാണ് പോലീസിന്റെ വിശദീകരണം. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സി.എ.ജി.യെ അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.

എന്നാല്‍ തോക്കുകള്‍ എ.ആര്‍.ക്യാമ്പില്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് കഴിഞ്ഞില്ലെന്ന് സി.എ.ജി.യും അറിയിച്ചു. വെടിയുണ്ടകള്‍ എവിടെപോയെന്ന കാര്യത്തില്‍ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്ന് മാത്രമാണ് പോലീസ് അറിയിച്ചതെന്നും സി.എ.ജി. പ്രതികരിച്ചു.

റവന്യൂ വകുപ്പിനെതിരെയും പരാമര്‍ശമുണ്ട്. 1588 ഹെക്ടര്‍ മിച്ചഭൂമി ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസമുണ്ടായി. ഭൂമി ക്രമവിരുദ്ധമായി പതിച്ചു നല്‍കി. ഭൂപരിധി കേസുകള്‍ ആരംഭിക്കുന്നതില്‍ കാലതാമസമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.