Kerala

ബ്രഹ്മപുരം തീപിടിത്തം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്ലാന്റിലെ ഖരമാലിന്യ സംസ്‌കരണ കരാർ സംബന്ധിച്ച് അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ടാണ് പരിശോധിക്കുക. പ്രധാന നഗരങ്ങളിൽ ഫലപ്രദമായ മാലിന്യ സംസ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് തദ്ദേശ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും കോടതി ഇന്ന് പരിഗണിക്കും.

അതേസമയം തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചി മേയര്‍ എം അനില്‍ കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. കോറം തികഞ്ഞില്ല എന്നതിനാലാണ് അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാതിരുന്നത്. 28 യുഡിഎഫ് കൗൺസിലർമാർ മാത്രമാണ് അവിശ്വാസപ്രമേയം പാസാക്കാൻ കോർപ്പറേഷനിൽ എത്തിയത്. എന്നാൽ, പ്രമേയം പാസാകണമെങ്കില്‍ സ്വതന്ത്രരോ ബിജെപിയോ യുഡിഎഫിനെ പിന്തുണക്കണമായിരുന്നു.

എൽഡിഎഫ്, ബിജെപി അംഗങ്ങൾ കോർപ്പറേഷനിൽ എത്താതിരുന്നത് ബിജെപി-എൽഡിഎഫ് കൂട്ടുകെട്ടാണ് തെളിയുക്കുന്നത് എന്നാണ് യു.ഡി.എഫ്. അംഗങ്ങളുടെ ആരോപണം. മെയറിനെതിരായ സമരം ഇനിയും തുടരുമെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. 74 അംഗ കൗണ്‍സിലില്‍ സ്വതന്ത്രരടക്കം എല്‍ഡിഎഫിന് 36 പേരുടെയാണ് നിലവിൽ പിന്തുണയുള്ളത്.