Kerala

‘മന്ത്രവാദികൾ വാൾ ഉപോയോഗിച്ച് കുത്താൻ ശ്രമിച്ചു’; ആലപ്പുഴയിൽ ദുർമന്ത്രവാദത്തിനിരയായ യുവതി നേരിട്ടത് ക്രൂരമർദനം

ആലപ്പുഴ നൂറനാട് ദുർമന്ത്രവാദത്തിനിരയായ യുവതി നേരിട്ടത് ക്രൂര മർദ്ദനം. മന്ത്രവാദികൾ തന്നെ വാൾ ഉപോയോഗിച്ച് കുത്താൻ ശ്രമിച്ചതായി യുവതി 24 നോട് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

‘ഇവരെന്നെ കട്ടിലിൽ ഇരുത്തി ഓരോന്ന് ചോദിച്ചു. ഞാൻ ഞാൻ തന്നെയാണെന്ന്. ഞാനല്ലാതെ വേറെ ആരാണെന്ന് ചോദിച്ചപ്പോൾ, എന്റെ ദേഹത്ത് ബാധയാണെന്ന് പറഞ്ഞ് കുറേ അടിച്ചു. ഓട്ടോ ഡ്രൈവർ എന്റെ കാലിൽ പിടിച്ച് വലിച്ചു, മുട്ടിന്റെ ചിരട്ടയ്ക്ക് പ്രശ്‌നം സംഭവിച്ചു’ -യുവതി പറഞ്ഞു.

ആദ്യ തവണ അതിക്രൂരമായിരുന്നു ആഭിചാരത്തിന്റെ പേരിലുള്ള മർദ്ദനം. ദീർഘകാലം കിടപ്പിലായി. പിന്നിട് പ്രശ്‌നങ്ങൾ പറഞ്ഞ് പരിഹരിച്ച ശേഷമാണ് യുവതി വീണ്ടും ഭർത്താവിനോപ്പം വീട്ടിലേക്ക് പോയത്. എന്നാൽ വീണ്ടും മർദ്ദനം തുടർന്നു.

പിടിയിലായ മൂന്ന് മന്ത്രവാദികളും ഇത്തരത്തിൽ നിരവധിപേരെ ഇരയാക്കിയതായി യുവതി പറയുന്നു. കുട്ടികളുടെ സ്വർണ്ണം ഉൾപ്പടെ വിറ്റാണ് ഭർത്താവ് ഇവർക്ക് പണം നൽകിയിരിക്കുന്നത്.

‘ഓരോ പ്രാവിശ്യം വരുമ്പോഴും അയ്യായിരം രൂപ വീതം നൽകണം. കുട്ടികളുടെ സ്വർണം, ഉമ്മായുടെ ദേഹത്ത് കിടന്ന മാല എല്ലാം വിറ്റു’- യുവതി പറഞ്ഞു.

പ്രതികൾക്കെതിരെ കൂടുതൽ പരാതി ഉണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. വരും ദിവസം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്ന് പിടിയിലായ ഷിബു – ഷാഹിന ദമ്പത്തികളുടെ കുടുബം ആരോപിച്ചു.