India Kerala

പത്തനംതിട്ട സീറ്റിനായി ബി.ജെ.പിയിൽ പിടിവലി

പത്തനംതിട്ട ലോക്സഭാ സീറ്റിനായി ബി.ജെ.പിയിൽ പിടിവലി. സീറ്റിനായി പി.എസ് ശ്രീധരന്‍പിള്ളക്കും കെ സുരേന്ദ്രനും എം.ടി രമേശിനും പുറമെ അൽഫോൺസ് കണ്ണന്താനവും കേന്ദ്ര നേതൃത്വത്തെ ആഗ്രഹം അറിയിച്ചു.

വൈകീട്ട് ഡൽഹിയിൽ ചേരുന്ന ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യം പരിഗണിക്കും. കേരളം ഉൾപ്പെടെ ആദ്യ മൂന്ന് ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തന്നെ. അത് ഉറപ്പിച്ചു കഴിഞ്ഞതാണ്. പത്തനംതിട്ടക്കായാണ് വടംവലി ശക്തമായിരിക്കുന്നത്. കെ സുരേന്ദ്രനാണ് ഏറ്റവുമധികം സാധ്യത. അൽഫോൺസ് കണ്ണന്താനം, എം.ടി രമേശ്, പി.എസ് ശ്രീധരൻപിള്ള എന്നിവരെല്ലാം പത്തനംതിട്ടയ്ക്കായി ശ്രമം ശക്തമാക്കിയിട്ടുണ്ട്. ശ്രീധരൻ പിള്ള മിക്കവാറും പുറത്തായേക്കും. തുഷാർ വെള്ളാപ്പള്ളി മൽസരിക്കില്ലെങ്കിൽ തൃശൂരിൽ ടോം വടക്കന് സാധ്യത തെളിയും. വടക്കന്റെ പേര് സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിലില്ല.

നിർബന്ധിച്ചാൽ മൽസരിക്കാമെന്ന നിലപാടിൽ സുരേഷ് ഗോപിയും രംഗത്തുണ്ട്. പക്ഷേ, വിജയ സാധ്യതയുള്ള മണ്ഡലം വേണമെന്നും സുരേഷ് ഗോപി പറയുന്നു. പാലക്കാട് ശോഭ സുരേന്ദ്രൻ, സി കൃഷ്ണകുമാർ, ആറ്റിങ്ങൽ പി.കെ കൃഷ്ണദാസ് തുടങ്ങിയവർ മത്സരിച്ചേക്കും. കേരളത്തിന് പുറമേ, ഉത്തർ പ്രദേശ്, ആന്ധ്ര, തെലങ്കാന, ബീഹാർ, ഡൽഹി, ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും