Kerala

പക്ഷിപ്പനി; അതിർത്തികളിൽ തമിഴ്നാട് പരിശോധന ശക്തമാക്കി

കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അതിർത്തികളിൽ തമിഴ്നാട് പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നെത്തുന്ന കോഴി കയറ്റിയ വാഹനങ്ങൾ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. അതിർത്തികളിൽ തമിഴ് നാട് മൃഗസംരഷണ വകുപ്പ് താൽകാലിക ചെക്ക്പോസ്റ്റുകൾ തുറന്നു.

ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നും താറാവ് തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. ഇത് പൂർണ്ണമായും നിർത്തലാക്കി. കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് കോഴിയും കോഴി മുട്ടയും കാര്യമായി കൊണ്ടുപോകുന്നില്ല. തമിഴ്നാട്ടിൽ നിന്നും ദിവസേന നൂറുകണക്കിന് കോഴിയും കോഴിമുട്ടയും കയറ്റിയ വാഹനങ്ങൾ എത്തുന്നുണ്ട്. ലോഡിറക്കി തിരിച്ച് പോകുന്ന വാഹനങ്ങൾ പൂർണ്ണമായും അണുവിമുക്തമാക്കിയ ശേഷമാണ് അതിർത്തി കടത്തുന്നത്.

പാലക്കാട് ജില്ലയിലെ വാളയാർ , ഗോപാലപുരം , ഗോവിന്ദാപുരം, മീനാക്ഷി പുരം നടുപുണ്ണി, ചെമ്മണാം പതി, ആനക്കട്ടി എന്നിവിടങ്ങളിൽ തമിഴ് നാട് മൃഗസംരക്ഷണ വകുപ്പ് താൽകാലിക ചെക്ക്പോസ്റ്റ് ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി, വയനാട് , കൊല്ലം തുടങ്ങി തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിൽ നിന്നും വരുന്ന കോഴി, കോഴിമുട്ട കയറ്റിയ വാഹനങ്ങൾ തമിഴ്നാട് മൃഗസംരഷണ വകുപ്പ് അണു വിമുക്തമാക്കുന്നുണ്ട്.